യാക്കോബായ സുറിയാനി സഭയില്‍ രണ്ട് മെത്രാപ്പോലീത്തന്മാര്‍ നവാഭിഷിക്തരായി

യാക്കോബായ സുറിയാനി സഭയില്‍ രണ്ട് മെത്രാപ്പോലീത്തന്മാര്‍ നവാഭിഷിക്തരായി ബെയ്റൂട്ട് ● യാക്കോബായ സുറിയാനി സഭയില്‍ രണ്ട് മെത്രാപ്പോലീത്തന്മാര്‍ നവാഭിഷിക്തരായി. മര്‍ക്കോസ് ചെമ്പകശ്ശേരില്‍ റമ്പാനെ മര്‍ക്കോസ് മോര്‍ ക്രിസ്റ്റോഫോറോസ് എന്ന നാമധേയത്തിലും കുറ്റിപറിച്ചേല്‍ ഗീവര്‍ഗീസ് റമ്പാനെ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് എന്ന നാമധേയത്തിലും ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ ലബനോനിലെ പാത്രിയര്‍ക്ക ആസ്ഥാനത്തുള്ള സെന്റ് മേരീസ് ചാപ്പലില്‍ വെച്ച് മെത്രാപ്പോലീത്തന്മാരായി വാഴിച്ചു. ഇന്ത്യന്‍ സമയം 11.30 ന് ആരംഭിച്ച സ്ഥാനാരോഹണ ശുശ്രൂഷ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെയും മറ്റു മെത്രാപ്പോലീത്തമാരെയും വിശ്വാസിസമൂഹം പ്രദക്ഷിണമായാണു ചാപ്പലിലേയ്ക്കു ആനയിച്ചത്. നിയുക്ത മെത്രാന്‍ സ്ഥാനികളെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് എന്നിവര്‍ അനുധാവനം ചെയ്തു. നിയുക്ത മെത്രാപ്പോലീത്തന്മാരുടെ ബന്ധുക്കള്‍ക്കു പുറമെ അമേരിക്ക, യു.കെ., ഷാര്‍ജാ, ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലായി 350 പ്രതിനിധികള്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു. യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, എല്‍ദോ മോര്‍ തീത്തോസ്, കുര്യാക്കോസ് മോര്‍ യൗസേബിയോസ്, മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മോര്‍ ഗ്രീഗോറിയോസ്, കുര്യാക്കോസ് മോര്‍ ഈവാനിയോസ്, ആയൂബ് മോര്‍ സില്‍വാനിയോസ്, യാക്കോബ് മോര്‍ അന്തോണിയോസ്, കുര്യാക്കോസ് മോര്‍ ക്ലീമിസ്, സഖറിയാസ് മോര്‍ പീലക്‌സീനോസ്, ഏലിയാസ് മോര്‍ യൂലിയോസ്, ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്തന്മാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10 മെത്രാപ്പോലീത്തന്മാരും ശുശ്രൂഷയില്‍ സംബന്ധിച്ചു. വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് സ്ലീബ പെരുന്നാള്‍ ശുശ്രൂഷയ്ക്ക് ശേഷമായിരുന്നു സ്ഥാനാഭിഷേക ശുശ്രൂഷകള്‍ ആരംഭിച്ചത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ മുമ്പില്‍ മുട്ടുകുത്തി നിന്ന മെത്രാന്‍ സ്ഥാനികളുടെ ശിരസ്സില്‍ വിശുദ്ധ വേദപുസ്തകം വച്ച് വായിച്ചു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുമ്പാകെ വിശ്വാസം ഏറ്റുപറഞ്ഞ് ഉടമ്പടി ചെയ്തു. തുടര്‍ന്ന് മെത്രാഭിഷേക ശുശ്രൂഷയുടെ പ്രധാന ചടങ്ങായ പരിശുദ്ധാത്മാവിന്റെ നല്‍വരം ലഭിക്കുവാനുള്ള പ്രാര്‍ത്ഥന നടന്നു. പ്രധാന കാര്‍മ്മികന്‍ നിയുക്ത മെത്രാന്മാരെ തന്റെ അംശവസ്ത്രത്തിനുള്ളില്‍ അണച്ചുപിടിച്ചു അഭിഷേകം നടത്തി പേര്‍ചൊല്ലി വിളിച്ചു. തുടര്‍ന്നു സ്ഥാനചിഹ്‌നങ്ങളായ അംശംവസ്ത്രം ധരിപ്പിച്ചു വലതുകൈയ്യില്‍ സ്ലീബ നല്‍കി. തുടര്‍ന്ന് സിംഹാസനത്തില്‍ ഇരുത്തി വൈദികര്‍ ഉയര്‍ത്തി 'ഞാന്‍ നല്ല ഇടയനാകുന്നു. നല്ല ഇടയില്‍ ആടുകള്‍ക്കുവേണ്ടി തന്റെ ജീവനെ കൊടുക്കും' എന്ന വേദഭാഗം വായിച്ചു. ഈ സമയം നവാഭിഷിക്തരായ മെത്രാപ്പോലീത്തന്മാര്‍ വിശ്വാസികളെ അനുഗ്രഹിച്ചു. വിശ്വാസികള്‍ 'ഇവന്‍ യോഗ്യന്‍' എന്ന അര്‍ത്ഥമുള്ള ഓസ്‌കിയോസ്, ഓസ്‌കിയോസ് എന്ന് പ്രതിവാക്യമായി ചൊല്ലി. തുടര്‍ന്ന് പുതിയ മെത്രാപ്പോലീത്തന്മാര്‍ക്ക് അംശവടിയും നല്‍കി. ശുശ്രൂഷകള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിശിഷ്ടാതിഥികളായ 350 പേര്‍ക്ക് പാത്രിയര്‍ക്കീസ് ബാവ വിരുന്നൊരുക്കിയിരുന്നു. മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ. മത്തായി അതിരമ്പുഴയില്‍, യാക്കോബായ സഭ മുന്‍ ജോയിന്റ് സെക്രട്ടറി കെ.പി. തോമസ്, കമാണ്ടര്‍ അലക്‌സാണ്ടര്‍ തോമസ്, സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം സാബു പട്ടശേരില്‍ എന്നിവര്‍ സംബന്ധിച്ചു. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മലബാര്‍ ഭദ്രാസനത്തിലെ സിംഹാസന പള്ളികളുടെ ചുമതല വഹിക്കും. മര്‍ക്കോസ് മോര്‍ ക്രിസ്‌റ്റോഫോറോസ് പാത്രിയര്‍ക്കേറ്റില്‍ മലങ്കര കാര്യങ്ങളുടെ സെക്രട്ടറിയായും തുടരും. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് നാളെയും മര്‍ക്കോസ് മോര്‍ ക്രിസേ്റ്റാഫോറോസ് 17 നും കൊച്ചിയില്‍ എത്തും.